Monday, 30 April 2012

പട്ടയം, ജലസേചന പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നു് എറണാകുളം ജില്ലാ കളക്ടര്‍ കര്‍ഷക സംഘം ഭാരവാഹികളഅ‍ക്കു് ഉറപ്പു് നല്‍‍കി -

എറണാകുളം ജില്ലയിലെ പട്ടയം, ജലസേചന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്ന് കലക്ടര്‍ ഷേഖ്പരീത് കേരള കര്‍ഷകസംഘം പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. കര്‍ഷകസംഘം സംഘടിപ്പിച്ച പഞ്ചദിന സത്യഗ്രഹത്തെത്തുടര്‍ന്നാണ് സംഘം ഭാരവാഹികളുമായി കലക്ടര്‍ ചര്‍ച്ചനടത്തിയത്. 23 മുതല്‍ 27 വരെ കലക്ടറേറ്റിനുമുന്നില്‍ നടത്തിയ പഞ്ചദിന കര്‍ഷക സത്യഗ്രഹത്തിന്റെ ഭാഗമായി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഗസ്റ്റ്ഹൗസില്‍ യോഗം വിളിച്ചത്.

കൊച്ചി, വൈപ്പിന്‍ തീരദേശ മേഖലകളില്‍ വര്‍ഷങ്ങളായി താമസിക്കുന്ന 1500 പേര്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. ഇവരില്‍ റവന്യുവകുപ്പിന് നല്‍കിയിട്ടുള്ള കൈവശക്കാരുടെ അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് ഉടന്‍ പട്ടയം നല്‍കും. ഭൂപരിഷ്കരണനിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് ജന്മിമാരില്‍നിന്ന് ഭൂമി തീറുവാങ്ങി കൈവശംവച്ചുവരുന്ന കോതമംഗലം, പറവൂര്‍, പെരുമ്പാവൂര്‍, താലൂക്കുകളിലെ ഭൂവുടമകള്‍ക്ക് ഭൂമി നിയമവിരുദ്ധമായി മിച്ചഭൂമിയായി പ്രഖ്യാപിക്കപ്പെട്ടതിനാല്‍ നികുതി അടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ 2005 വരെ കൈവശഭൂമിയുള്ള മുഴുവന്‍ കുടിയാന്മാരെയും മിച്ചഭൂമി പരിധിയില്‍നിന്ന് ഒഴിവാക്കി തീറാധാരം സ്ഥിരപ്പെടുത്തി ഭൂനികുതി അടയ്ക്കാന്‍ അനുമതി നല്‍കുന്നതിന് ലാന്‍ഡ് ബോര്‍ഡുകള്‍ ജൂണില്‍ കലക്ടറേറ്റില്‍ അദാലത്ത് നടത്തും.

ജില്ലയുടെ കിഴക്കന്‍മേഖലകളില്‍ 1977 ജനുവരി ഒന്നിനുമുമ്പ് വനഭൂമിയില്‍ താമസിച്ച് കൃഷിചെയ്യുന്ന 5000 കൃഷിക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് വനംവകുപ്പ് തടസ്സവാദം ഉന്നയിക്കുന്നു. ജോയിന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കുപോലും പട്ടയം നല്‍കുന്നതിന് അനുമതിയുണ്ടായിട്ടില്ല. പതിച്ചുനല്‍കാവുന്ന വനഭൂമിയുടെ പരിധി കഴിഞ്ഞെന്ന ന്യായമാണ് ഇതിനു പറയുന്നത്. പ്രകൃതിക്ഷോഭംമൂലം വീടും കൃഷിയും നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം ലഭിക്കാത്ത സ്ഥിതിയുണ്ട്. ഈ കൃഷിക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് ഫോറസ്റ്റ് റവന്യു ഉദ്യോഗസ്ഥരുടെയും കര്‍ഷകസംഘം പ്രതിനിധികളുടെയും യോഗം ജൂണില്‍ വിളിക്കും. ജോയിന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ പട്ടയം നല്‍കുന്നതിന് മുന്നോടിയായി മുഴുവന്‍ കര്‍ഷകര്‍ക്കും കൈവശരേഖ നല്‍കും. സോപാധിക പട്ടയം ലഭിച്ചിട്ടുള്ള കൃഷിക്കാര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കും.

ജില്ലയിലെ 127 ലിഫ്റ്റ് ഇറിഗേഷന്‍ സ്കീമുകള്‍ നവീകരിക്കുന്നതിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 36 കോടി രൂപ അനുവദിച്ചിരുന്നു. കാലഹരണപ്പെട്ട പമ്പുസെറ്റുകള്‍ മാറ്റിവയ്ക്കാനും ജീര്‍ണിച്ച പമ്പ്ഹൗസുകള്‍ പുനര്‍നിര്‍മിക്കുന്നതിനും കനാലുകളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമാണ് തുക അനുവദിച്ചത്. സക്ഷന്‍ പമ്പുകളും പൈപ്പുകളും വാങ്ങുന്നതിന് 110 ടെന്‍ഡറുകളില്‍ 40 എണ്ണത്തില്‍ മാത്രമാണ് കരാറുകാര്‍ എഗ്രിമെന്റ് വച്ചത്. 30 ടെന്‍ഡറുകള്‍ മാത്രമാണ് ഭാഗികമായിട്ടെങ്കിലും പൂര്‍ത്തിയായത്. ഭീമമായ സംഖ്യ ചെലവഴിച്ചിട്ടും കൃഷിക്കാര്‍ക്ക് ഒരു പ്രയോജനവും ലഭിച്ചില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അനുമതിയോടെ അടിയന്തരമായി ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

എസ് ശര്‍മ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. പി എം ഇസ്മയില്‍, ജില്ലാ സെക്രട്ടറി ടി കെ മോഹനന്‍, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ലാന്‍ഡ് അസൈന്‍മെന്റ് ഡെപ്യൂട്ടി കലക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment